Saturday, April 4, 2009

സങ്കടക്കടല്‍

സങ്കടകടലിനക്കരെ ഉഷ്ണപ്പുണ്ണുമായ്
ഒരു കരയില്‍ ഉയര്‍ന്നു നില്ക്കുന്ന
അഗ്നിപ്പൂക്കള്‍ക്കു നടുവില്‍
കരള്‍ നാട്ടു പച്ച കിനാവു കാണുന്നു

ഉണ്യപ്പം പൊലുള്ളൊരു മുത്തശ്ശി
ഇപ്പോള്‍ സ്വര്‍ണവെയില്‍ കായുന്നുണ്ടാവം

മുറുക്കി തുപ്പി ചൊന്ന അടുക്കളമുറ്റത്തു
കഥകള്‍ കൊത്തിപ്പെറുക്കി
തള്ളക്കോഴിയും കുഞ്ഞുങ്ങളും
കൂടു മൊളയുന്നുണ്ടാവാം

ഉറങ്ങി ഉണര്‍ന്ന പൈക്കുട്ടി
അവിടെ തിരഞ്ഞു
മണ്‍കൂനയായ മണ്‍കൂനയിലെല്ലാം
തല മുട്ടി നോക്കുന്നുണ്ടാവം
കരഞ്ഞു വലഞ്ഞ തള്ളനാവു
പിണ്ണാക്കു രുചിക്കുന്നുണ്ടാവാം

കാറ്റിനൊടു കലഹിച്ച ഇലകളുടെ
ഹരിത സ്വപ്നങ്ങള്‍
ചൂലിന്റെ ശകാരം കേട്ടു
തെങ്ങിന്‍ തടത്തില്‍
സന്ധ്യാ നാമവും കഴിഞ്ഞു അന്തിഉറക്കത്തിലാവും

നമ്മള്‍ ചേര്‍ന്നു ഇരിക്കാറുള്ള
പുഴ വക്കിലെ ആറ്റുവഞ്ഞിപൂ പോലെ
നിന്റെ ചുംബനമിപ്പോഴും എന്റെ
ഉടലിന്റെ മണല്‍ തിട്ടിനെ
ഇക്കിളിപ്പെടുത്തുന്നുണ്ടു

രാത്രിയിലെ ചിറയിലെ കുങ്കുമ തറയില്‍
നിലാവു കൂട്ടി മുറുക്കിയ
പരേതാത്മാക്കള്‍ പന്തം കൊളുത്തി
തേരു തെളിക്കുന്നുണ്ടാവാം

പൊന്‍ താലിയില്‍ ആഗ്രഹങ്ങളെ
കുരുക്കിയിട്ടു
ബാക്കി കടത്തിന്റെ അടയാളം
ഉടലില്‍ നീലിച്ചു
താഴ്ന്ന ചില്ലകളുമായ്
നീലപ്പൂക്കള്‍ ചൂടി പെങ്ങള്‍ മരം

കരളിലെ പാതാളത്തോളം താഴ്ന്ന
കിണറ്റില്‍ നിന്നും
വേദന കോരി കുടിച്ചു
ജീവിതത്തിന്റെ കുന്നു കയറുന്ന
അമ്മക്കിളി

സങ്കട കടലിന്നിരു കരയിലും
ഓര്‍മ്മകളില്‍ വേദനയുടെ
നിലാവു പൂത്തു കരള്‍ പൊരിയുന്നു
- അജീഷ്

Thursday, March 12, 2009

മധ്യവയസ്‌കന്‍

അച്ഛന്‍..
കത്തിനിന്ന ഉച്ചസൂര്യന്‍.
ഇന്നു
സന്ധ്യതേടുന്ന
പോക്കുവെയില്‍.

ഞാന്‍-
ശൈശവത്തിനും
യൌവനത്തിനുമിടയിലെ
കൌമാരകൌതുകം
അച്ഛന്‍-
യൌവനത്തിനും
വാര്‍ദ്ധക്യത്തിനുമിടയിലെ
അമ്പരപ്പ്.

ഇന്റര്‍നെറ്റ്
മൊബൈല്‍
കൂട്ട്,ചാറ്റ്
ബൈക്ക്‌, ബേബ്‌സ്
യാത്ര മുന്നോട്ട്

ഹെയര്‍ ഡൈ
കണ്ണട
കൊളസ്റ്റ്‌രോള്,
പ്രമേഹം,
വ്യായാമം
അച്ഛന്റെ യാത്ര പിന്നോട്ട്.

ജീവിതത്തിന്റെ
ചൂടുസ്‌പര്‍ശം തേടി
ഞാന്‍.
മരണത്തിന്റെ
തണുത്ത സ്‌പര്‍ശം കാത്തു
അച്ഛന്‍.

ഇന്നത്ത ഞാന്‍
നാളത്തെ അച്ഛന്‍

Wednesday, February 4, 2009

എന്നെത്തേടി

അടുക്കളയില്‍, അടുപ്പിന്റെ താഴെ
വിറകിന്‍കൊള്ളിക്കള്‍ക്കിടയില്‍ നിന്ന്
ഒരു വള കളഞ്ഞുകിട്ടി
അത്‌ അമ്മയുടേതായിരുന്നു

ചുരുട്ടിയിട്ട കടലാസുകൂട്ടത്തിന്റെ
ചിതലരിച്ച മൂലയില്‍ നിന്ന്
പൊട്ടിയ കണ്ണടയും,
ഒരു മഷിക്കുപ്പിയും കളഞ്ഞുകിട്ടി
അത്‌ അച്ഛന്റേതായിരുന്നു.

തെക്കിനിയില്‍
ഒഴിഞ്ഞ കട്ടിലിനടിയില്‍ നിന്നും
നറുനെയ്യ് മണക്കുന്ന
ഒരുരുള ചോറു കളഞ്ഞുകിട്ടി
അതു മുത്തശ്ശിയുടേതായിരുന്നു.

കൂമനുറങ്ങുന്ന പൊന്തക്കാട്ടിലെ
ദര്‍ഭകൂട്ടത്തിനിടയില്‍ നിന്നും
ഒരു ശവശരീരം കളഞ്ഞുകിട്ടി
അതു പെങ്ങളുടേതായിരുന്നു.

കളഞ്ഞുകിട്ടിയവ കൂട്ടിയിട്ട
നിലവറയില്‍
വെറുപ്പിന്റെ തിമിരതാളങ്ങള്‍‌ക്കിടയില്‍
ഞാന്‍‌ ഇപ്പോള്‍‌ തിരയുന്നത്
ആത്മാവിനെയാണ്
എന്റെ സ്വന്തം‌ ആത്മാവ്.

Tuesday, February 3, 2009

ഒരു ഗാന്ധി സ്‌മരണ


അഹിം‌സയുടെ
മുന്‍‌വാക്ക്
സ്വാതന്ത്ര്യത്തിന്റെ
തായ്‌വേരടയാളം.

ജീവിതമല്ലാതെ തനിക്കൊരു
സന്ദേശവുമില്ലെന്ന്‌
ജീവിച്ചും‌ മരിച്ചും‌
തെളിയിച്ചവന്‍‌.

വിമോചനത്തിന്റെ
നിലാവുകാത്തു കിടന്നവന്‍‌
ദരിദ്രന്റെ ലോകത്തെ
അര്‍‌ദ്ധനഗ്‌നത കൊണ്ടു
അടയാളപ്പെടുത്തിയവന്‍‌.

കരിനിയമങ്ങളെ
ഉപ്പുകുറുക്കിയും‌
ലം‌ഘിക്കാമെന്നു
ശീലിപ്പിച്ചവന്‍‌.

പക്ഷേ..
ചരിത്രത്തിന്റെ
പിന്നാമ്പുറങ്ങളില്‍‌
നിന്റെ സത്യസന്ധതക്കു
മാര്‍‌ക്ക് കൂട്ടിനോക്കുന്നവരോട്..
ഓര്‍‌ക്കുക
അളന്നെഴുതാന്‍‌
ഏകകം‌ മതിയാവാതെ വരും.

ഇവന്‍‌
ഭൂഖണ്ഡങ്ങളില്‍‌
തന്റെ നാളുകള്‍‌
സ്‌നേഹം‌ കൊണ്ടൂ
മുദ്രണം‌ ചെയ്തിട്ടുണ്ട്.

ചരിത്രമനസ്സുകളില്‍‌
ഉറച്ച ചങ്കൂറ്റം
രക്തം‌ കൊണ്ടു
സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

-അജീഷ്

(ആരും‌ ഓര്‍‌ക്കാതെപോയ ഒരു രക്തസാക്ഷിദിനത്തിന്റെ ഓര്‍‌മ്മക്ക്‌)

Thursday, January 22, 2009

പള്ളിക്കൂടം, ഓര്‍മ്മകള്‍ തിരിച്ചുനടത്തുന്നത്

ഓര്‍മ്മയുടെ മടക്കില്‍നിന്ന്‌
തിരിച്ചുനടത്തുന്നത്
കീശയിലെ പളുങ്കു ഗോട്ടികള്‍
കൂട്ടിമുട്ടുമ്പോഴത്തെ കള്‌ കള്‌ത്ത ഒച്ചയാണ്‌.

കല്ലെറിഞ്ഞ നാട്ടുമാവില്‍ നിന്നെല്ലാം
പുളിച്ച ചീത്തകേട്ട്‌
പിന്‍വാങ്ങുന്നതിലെ അമര്‍ഷം
കൊഞ്ഞനം കുത്തി തീര്‍ക്കുമ്പോഴും
പെരുവിരല്‍ ഉരുളന്‍ കല്ലില്‍
തട്ടി കട്ടപിടിച്ച വേദനയാണ്
മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

കല്ലുസ്ലേറ്റ്‌ മായ്‌ക്കാന്‍
ഊത്താലും മഷിത്തണ്ടും പോരാഞ്ഞ്‌
തുപ്പലും പുരട്ടുമ്പോഴാണ്‌
നടുപ്പുറത്ത്‌ വീഴുന്ന ചൂരലിന്‍
പൊള്ളല്‍ തലകറക്കുന്നത്.

വെയിലിനു ചൂടേറുമ്പോള്‍
ആവികനക്കുന്ന ഓടില്‍ നിന്നും പിടിവിട്ട്
കഴുക്കോലില്‍ പറ്റാന്‍ കഴിയാതെ
ചൊറിയന്‍ പുഴു പുറത്തുവീണു
ചൊറിഞ്ഞു ചൊറിഞ്ഞു
പകതീരാതെ മാന്തിപ്പൊളിച്ച്‌
തടിച്ചു വീര്‍ത്ത വന്‍കരപ്പാടുകളാണ്‌.

എന്നാലും നട്ടുച്ചക്ക്‌
നീണ്ട ബെല്ലിനുള്ള കാതോര്‍ക്കലാണ്‌
കഞ്ഞിപ്പുരയിലെ ആവി മണത്ത്‌
കൊതി അണപൊട്ടിയൊഴുകിത്തുടങ്ങി-
യിട്ടുണ്ടാകും അന്നേരം.

വീര്‍ത്ത പള്ളയുടെ സുഖമാണ്‌,
വിയര്‍പ്പിന്റെ കീഴ്‌പോട്ടുള്ള
താളമാണ്‌ ഇസ്‌കൂള്‌.

-അജീഷ്‌